അകാലത്തിൽ പാഞ്ഞെത്തിയ മരണം കവർന്നെടുത്തത് ഡോക്ടർ നികിതയുടെ ജീവൻ മാത്രമല്ല ഒരു നാടിനായുള്ള അവളുടെ സ്വപ്നങ്ങളെ കൂടിയാണ്. പഠിച്ചു ഡോക്ടറായാൽ വയനാട്ടിലേക്ക് തന്നെ തിരിച്ചു വരണം. മലയിടുക്കിൽ ഒരു ആശുപത്രി പണിയണം, അവിടെ രണ്ടു വർഷമെങ്കിലും സൗജന്യമായി സേവനം ചെയ്യണം, തെളി നീര് പോലെ വ്യക്തമായ ഒരു കൊച്ചു സ്വപ്നം. ഈ സ്വപ്നം കൈയെത്തും ദൂരെ അവശേഷിപ്പിച്ചാണ് നിത പോയത്. ഡോക്ടർ തന്റെ സ്വപ്നം സുഹൃത്തുക്കളോടും മാതാ പിതാക്കളോടും പറഞ്ഞിരുന്നു.
ഉഴവൂർ കുന്നുംപുറത്ത് എ സി തോമസിന്റെയും ത്രേസ്യാമ്മയുടെയും മകളാണ് മുപ്പതുകാരിയായ നിത. സഹോദരൻ നിതിൻ ഫാര്മസിയിലും നിമിഷി ഫിസിയോ തെറാപ്പിയിലും ബിരുദം നേടിയവരാണ്. ഷിക്കാഗോയിൽ കുടുംബത്തോടൊപ്പം താമസമാക്കിയിരുന്ന നിത ഉപരി പഠനത്തിനായി കഴിഞ്ഞ ഡിസംബറിലാണ് മയാമിയിലേക്ക് താമസം മാറിയത്. സർജ്ജറിയിൽ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടർ ഫ്‌ലോറിഡയിൽ വച്ചാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെട്ടത്. തൊട്ടു പിന്നാലെ കാറിൽ എത്തിയ അമേരിക്കൻ ദമ്പതികളിൽ ഭർത്താവ് നിത്യയെ രക്ഷിക്കാനായി കനാലിലേക്ക് എടുത്ത് ചാടി. അപകടത്തിൽ ബോധം നഷ്ടപ്പെട്ട നിതയെ കരയ്‌ക്കെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചീങ്കണ്ണികൾ ഭീഷണിയായത്. ചീങ്കണ്ണികൾ വരുന്നത് കണ്ടു ഭാര്യ അലറിക്കരഞ്ഞതോടെ അയാൾ നിത്യയെ രക്ഷിക്കാനുള്ള ഉദ്യമം അവസാനിപ്പിച്ചു കരക്ക് കയറി പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി നിത്യയെ കരക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അനേകരുടെ ജീവൻ രക്ഷിക്കാൻ ആഗ്രഹിച്ച ആയുസ്സിന് അപ്രതീക്ഷിതമായ അവസാനമാണ് വിധി കരുതി വച്ചത്.
നിതയുടെ മരണം അമേരിക്കൻ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായി. കാറിനരികിലേക്ക് നീന്തിയടുക്കുന്ന ചീങ്കണ്ണിയുടെ വീഡിയോയും മറ്റും ചില മാധ്യമങ്ങൾ പുത്രത്തു വിട്ടു. പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം അമേരിക്കയിലേക്ക് കുടിയേറിയ നിതയുടെ കുടുംബം അവളുടെ അകാലത്തിലുള്ള വിയോഗത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ വയനാട്ടിൽ അവളെയറിയാത്തവർക്കിടയിൽ അവൾക്കായുള്ള പ്രാർത്ഥനാ മന്ത്രങ്ങൾ ഉയരുക തന്നെ ചെയ്യും.

More Stories
അമേരിക്കൻ സുപ്രീം കോടതി ട്രംപ് ചുമത്തിയ അടിയന്തര ടാരിഫുകൾ റദ്ദാക്കി
ഇന്ത്യക്കാർക്ക് തിരിച്ചടി: എച്ച്1ബി വിസ ഫീസ് ലക്ഷങ്ങൾ , യുഎസിൽ ജോലി സ്വപ്നം ഇനി വിദൂരം
പൗരത്വം ലഭിക്കാൻ ഇനി അമേരിക്കയിൽ ജനിച്ചാൽ മാത്രം പോരേ ?